സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ സംഭാവന നൽകി റിലയൻസ് ഫൗണ്ടേഷൻ. വാക്സിൻ സ്റ്റോക്കുകൾ വ്യാഴാഴ്ച കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷൻ എറണാകുളം വെയർഹൗസിൽ എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൻ്റെ കോവിഡ് വാക്സിനേഷൻ ക്യാമ്പെയ്‌നു കരുത്തു പകർന്നുകൊണ്ട് റിലയൻസ് ഫൗണ്ടേഷൻ 2.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സംഭാവന നൽകുന്നു. ഈ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് റിലയൻസ് ജിയോ കേരള മേധാവി കെ.സി നരേന്ദ്രനും, റിലയൻസ് റീട്ടെയിൽ കേരള മേധാവി സി.എസ് അനിൽ കുമാറും ചേർന്ന് കൈമാറി. വാക്സിൻ സ്റ്റോക്കുകൾ നാളെ (ആഗസ്റ്റ് 12) കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷൻ എറണാകുളം വെയർഹൗസിൽ എത്തും. കേരളത്തിൻ്റെ വാക്സിൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് റിലയൻസ് ഫൗണ്ടേഷനോട് ഹൃദയപൂർവം നന്ദി പറയുന്നു.

അതേസമയം, സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 8 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 86,960 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,94,56,490 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിൽ 13.42 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനം വാങ്ങിയതാണ്. സംസ്ഥാനത്ത് വാക്‌സിൻ എത്തിയതോടെ വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 949 സർക്കാർ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1271 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,24,29,007 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,59,68,802 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേർക്ക് ഒന്നാം ഡോസും 18.41 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേർക്ക് ഒന്നാം ഡോസും 22.51 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.