വളര്‍ത്തുനായ്ക്കള്‍ക്ക് അടിയന്തിരമായി രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് കോർപ്പറേഷനുകൾക്ക് നിർദേശം നൽകി ഹൈകോടതി. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കണ്ടെത്താനുള്ള കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും കോടതി.ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

തിരുവനന്തപുരം അടിമലത്തുറയില്‍ ബ്രൂണോയെന്ന വളര്‍ത്തുനായെ തല്ലിക്കൊന്ന സംഭവത്തെ തുടര്‍ന്ന് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വമേധയാ പരിഗണിക്കുന്ന ഹരജിയില്‍ കക്ഷിചേര്‍ത്താണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകള്‍ക്ക് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ , ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തണമെന്നും ഇത് വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് രണ്ടാഴ്ചക്കകം പുനഃസംഘടിപ്പിക്കുമെന്ന് അഡീ. എ.ജി അറിയിച്ചു. ബോര്‍ഡ് പുനഃസംഘടിപ്പിച്ചാലുടന്‍ വിവരങ്ങള്‍ കൈമാറാനും പരാതികള്‍ സ്വീകരിക്കാനും വെബ് പോര്‍ട്ടല്‍ തുടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.

Read Also: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ നിരക്ക് 14.49%

കൊച്ചി തൃക്കാക്കരയിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ബ്രഹ്മപുരത്തെ മൃഗ സംരക്ഷണകേന്ദ്രം തുറന്നുനല്‍കണം. തൃക്കാക്കരയില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഏഴ് പോയന്‍റില്‍ സൗകര്യമൊരുക്കി ബോര്‍ഡ് വെക്കാനും ഇതിനെതിരെ അക്രമ സംഭവങ്ങളുണ്ടായാല്‍ പൊലീസ് നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.