സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. അഞ്ച് ജില്ലകളിൽ സ്റ്റോക്ക് പൂർണ്ണമായും തീർന്നു. വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിൽ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

വാക്‌സിന്‍ ക്ഷാമം കാരണം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നാളെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായുംതീർന്നത്.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണിനി സ്റ്റോക്കുള്ളത്. വാക്സിൻ മറ്റന്നാൾ വാക്‌സിൻ വരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ സംസ്ഥാനത്ത് ഇന്ന് രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്സിൻ നല്‍കി.

അതേസമയം, സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.