പി പി ചെറിയാൻ
വാഷിങ്ടൻ ∙ താലിബാൻ ആക്രമണം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാൻ വിടാൻ സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി യുഎസ്. അമേരിക്കൻ പൗരന്മാർ എത്രയും വേഗം അഫാഗാൻ വിടണം. പൗരന്മാരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള സാഹചര്യം പരിമിതമാണെന്നും കാബൂളിലെ യുഎസ് സ്ഥാനപതി കാര്യാലയം ശനിയാഴ്ച അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ ആക്രമണവും ഭീഷണിയും രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. മടങ്ങിപ്പോകാൻ ലഭ്യമാകുന്ന വിമാന സർവീസുകൾ ഉപയോഗിക്കാം. വാണിജ്യ വിമാനങ്ങളിൽ സഞ്ചരിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്തവർക്ക് ടിക്കറ്റ് എടുക്കാൻ പ്രത്യേക വായ്പകൾ നൽകും. സ്വന്തം പൗരന്മാർ എത്രയും വേഗം മടങ്ങിപ്പോകുക മാത്രമാണ് ലക്ഷ്യമെന്നും യുഎസ് സ്ഥാനപതി കാര്യാലയം അറിയിച്ചു.
അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള പോരാട്ടം നേർക്കുനേർ എത്തിയതോടെയാണ് മടങ്ങിപ്പോകാൻ സ്വന്തം പൗരന്മാർക്ക് യുഎസ് നിർദേശം നൽകിയിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരുത്തി. അഫ്ഗാനിസ്ഥാനിലെ സാഹചര്യം വൈറ്റ് ഹൗസ് നിരീക്ഷിക്കുന്നുണ്ട്. അവിടുത്തെ സാഹചര്യം ഞങ്ങൾ നിരീക്ഷിക്കുകയാണ്. താലിബാന്റെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ആക്രമണവും സംഘർഷവും വർധിച്ചു. പ്രതികാരബുദ്ധിയോടെയുള്ള ആക്രമണങ്ങളിൽ അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്ന്നും വൈറ്റ് ഹൗസ് വക്താവ് ജെന് പ്സാകി പറഞ്ഞു.
അഫ്ഗാൻ സർക്കാരിന്റെ മാധ്യമവിഭാഗം മേധാവി ദവ ഖാൻ മിനപാലിനെ താലിബാൻ ഭീകരർ വധിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ വർധിപ്പിക്കുമെന്ന ഭീഷണിയും നൽകിയിട്ടുണ്ട്. താത്കാലിക പ്രതിരോധമന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വീടിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർക്കാരുമായി ബന്ധപ്പെട്ടുള്ളവരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് താലിബാൻ അറിയിച്ചത്.



