വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. രണ്ട് തവണയായി കോവാക്‌സിനും കൊവിഷീല്‍ഡും ഉപയോഗിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐ.സി.എം.ആര്‍ പ്രതികരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഒന്നാം ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും എടുത്തവരില്‍ പ്രതിരോധ ശേഷി കൂടുതലാണെന്നാണ് ഐസി എം ആറിന്റെ പഠനം. വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കകള്‍ക്കും പരാതികള്‍ക്കും ഇടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്.

ഇടകലര്‍ന്നുള്ള ഉപയോഗം സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമെന്നാണ് ഐ.സി എം ആര്‍ കണ്ടെത്തല്‍. ഒരേ വാക്സിന്‍ രണ്ട് ഡോസ് സ്വീകരിക്കുന്നതിനേക്കാള്‍ പ്രതിരോധം ഇടകലര്‍ന്ന് കുത്തിവെക്കുന്നതിലൂടെ ലഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 39,070 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

491 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 43,910 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. 4,06,822 പേര്‍ രാജ്യത്ത്. ചികിത്സയില്‍ തുടരുന്നു രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്.

തുടര്‍ച്ചയായ 13-ാം ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. ഇത് വരെ 50 കോടിയിലേറെ വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.