കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാറാണ് പിടിയിലായത്. മുനവറിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. രാഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്സി ഡ്രൈവറാണ് മനേഷ് കുമാർ. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോതമംഗലത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ ആളാണ് പിടിയിലാകുന്നത്.
രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് ഇന്ന് പിടിയിലായ മറ്റൊരു പ്രതി. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു.
രഖിലിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രഗിലിൻ്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.



