പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ഹൈക്കോടതിയാണ് ഇളവ് നല്‍കിയത്. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.കഴിഞ്ഞ മാസമാണ് ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.
രോഗ വിവരം ഉള്‍പ്പെടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പുര്‍ത്തിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ഏഴര മാസമായി കോടതി നിര്‍ദേശം പാലിക്കുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.കേസെടുത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇളവ് നല്‍കിയത്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളുകയായിരുന്നു.