കോവിഡ് മൂന്നാം തരംഗം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുമെന്ന് പുതിയ പഠനം. അതേസമയം രണ്ടാം തരംഗം പോലെ മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കാണ്‍പുര്‍ ഐ ഐ ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഐ ഐ ടിയിലെ ഗണിതശാസ്ത്ര വിശകലന സംവിധാനമായ സൂത്രത്തിന്‍റെ സഹായത്തോടെ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊഫ. മനീന്ദ്ര അഗര്‍വാളാണ് ഇതുസംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയത്.

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കാലളവിലായിരിക്കും കോവിഡിന്‍റെ മൂന്നാമത്തെ തരംഗം രാജ്യത്ത് എത്തുന്നതെന്ന് മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. മൂന്നാം തരംഗത്തെ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ മോഡലിലൂടെ പല തലതത്തിലും രീതിയിലുമുള്ള വിശകലനങ്ങളും കണക്കുകൂട്ടലുകളും നടത്തിയതായി മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. ഈ പഠനത്തില്‍ വ്യക്തമായ പ്രധാനപ്പെട്ട കാര്യം, മൂന്നാം തരംഗം രണ്ടാമത്തെ തരംഗത്തെപ്പോലെ രൂക്ഷമാകില്ല എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന പുതിയ വേരിയന്‍റ് ഓഗസ്റ്റ് അവസാനത്തോടെ വന്നാല്‍ മാത്രമായിരിക്കും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മൂന്നാമത്തെ തരംഗം രാജ്യത്ത് വരിക. കോവിഡ് മൂന്നാമത്തെ തരംഗം ആദ്യ തരംഗത്തിന് തുല്യമായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായതായി മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.