നാപ (കലിഫോര്‍ണിയ): നോര്‍ത്തേണ്‍ കലിഫോര്‍ണിയയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഹോമിയോ ഡോക്ടര്‍ ജൂലി മജിയെ (41) കൃത്രിമ വാക്സിനേഷന്‍ കാര്‍ഡും, ഇമ്മ്യുണൈസെഷന്‍ ഡ്രഗ്സും വില്‍പന നടത്തിയതിനു അറസ്റ്റു ചെയ്തതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ്ജൂലൈ 14 ബുധനാഴ്ച വെളിപ്പെടുത്തി. അമേരിക്കയില്‍ ആദ്യമായാണ് കൃത്രിമ വാക്സിനേഷന്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കിയതിനു ഫെഡറല്‍ ചാര്‍ജ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

ഹോമിയോപതി പ്രാക്ടീസ് ചെയ്യുന്നതിന് ലൈസെന്‍സുള്ള ജൂലി കോവിഡ് 19നെ ആജീവനാന്തം പ്രതിരോധിക്കുവാന്‍ ഹോമിയോ ഗുളികകള്‍ക്ക് കഴിയുമെന്ന് രോഗികളെ വിശ്വസിപ്പിച്ചു വില്‍പന നടത്തി. ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് പൂരിപ്പിക്കാത്ത സിഡിസി വാക്സിനേഷന്‍ കാര്‍ഡുകള്‍ നല്‍കി, അതില്‍ മൊഡേണ വാക്സീന്‍ ലഭിച്ചതായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്.

മാത്രമല്ല എഫ്സിഎ അംഗീകരിച്ച വാക്സിനേഷനെ കുറിച്ചു ജനങ്ങളില്‍ ഭയം വളര്‍ത്തുന്നതിനും ഇവര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. പൊതുജനങ്ങളെ വഞ്ചിക്കുകയും, തെറ്റായ ചികിത്സ നല്‍കി പൊതുജനങ്ങളുടെ ജീവന് ഭീഷിണിയുയര്‍ത്തുകയും ചെയ്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു