ജനീവ: കൊറോണ വൈറസിന്റെ കൂടുതല്‍ അപകടരമായ വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം മൂലമുണ്ടായ വര്‍ധനവാണ് പ്രധാനമായും. ഒരു ഇടവേളയ്ക്ക് ശേഷം ജൂണ്‍ അവസാനത്തോടെ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനുള്ള കാരണം ഡെല്‍റ്റ വകഭേദമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 540,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.

കൊവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ലോകത്തെമ്പാടും ബാധിക്കുന്ന കൂടുതല്‍ അപകടകാരിയും വെല്ലുവിളിയുയര്‍ത്തുന്നതും അതേ സമയം നിയന്ത്രിക്കാന്‍ കഴിയാത്തതുമായ കൊവിഡ് വകഭേദം ഉണ്ടാകാനുള്ള സാധ്യതയും എമര്‍ജന്‍സി കമ്മറ്റി മുന്നോട്ടുവെക്കുന്നു.

കൊവിഡ് വ്യാപനത്തില്‍ നിന്ന് ഒറ്റ കേസുകളില്ലാത്ത നിലയിലേക്ക് മാറിയ ആസ്ട്രേലിയയില്‍ വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1000 ഓളം കേസുകളാണ് ഒരു മാസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെല്‍ബണില്‍ 12 മില്യണ്‍ ആസ്ട്രേലിയന്‍ ജനതയാണ് വീടുകളില്‍ തന്നെ കഴിയുന്നത്. ഇപ്പോഴാവട്ടെ സിഡ്നിയിലും ഇതേ സ്ഥിതി തന്നെയാണുള്ളത്.

കൊവിഡ് ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് നാശം വിതയ്ക്കുന്നത് തുടരുകയാണ്. 2019 ഡിസംബറില്‍ ചൈനയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്ത് നാല് ദശലക്ഷത്തിലധികം ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്. ടോക്കിയോയില്‍ വൈറസ് ബാധമൂലം മാറ്റിവെച്ച ഒളിംപിക്സിന്ററെ ഉദ്ഘാടന ചടങ്ങിന് ഒരാഴ്ച ബാക്കി നില്‍ക്കെ 1308 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരിക്ക് ശേഷമുള്ള ഉയര്‍ന്ന കണക്കുകളാണിത്. കൂടാതെ ഒരു കായിക താരം, സംഘാടകന്‍, അഞ്ച് ഒളിംപിക് ജീവനക്കാര്‍, എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സംഘാടകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രസീലിലെ ഒളിമ്പിക് ജൂഡോ ടീമിന് ആതിഥേയത്വം വഹിച്ച ഒരു ഹോട്ടലിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്. ഇപ്പോഴും കായിക മത്സരങ്ങളുടെ സംഘാടകര്‍ക്ക് കോവിഡ് ഒരു വെല്ലുവിളി തന്നെയാണ്. മക്ലാരന്‍ ഫോര്‍മുല വണ്‍ ടീമിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസ്ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുമ്പോഴാണിത്. ആഫ്രിക്കയില്‍ കൊവിഡ് മരണങ്ങള്‍ ആഴ്ചയില്‍ 43 ശതമാനം എന്ന തോതില്‍ ഉയര്‍ന്നിട്ടുണ്ട്. തീവ്രപരിചരണ കിടക്കകളുടെയും ഓക്സിജന്റെയും അഭാവമാണ് ഇതിന് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച അറിയിച്ചിരുന്നു.