വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയെ വിമാനത്തിലെ ജീവനക്കാര്‍ കെട്ടിയിട്ടു.

യാത്രക്കാരിയുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു കെട്ടിയിടല്‍. ഇവര്‍ വിമാനം പറക്കുന്നതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചു. കൂടാതെ, തടയാനെത്തിയ ക്രൂ അംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാരിയെ കെട്ടിയിട്ടതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് മണിക്കൂറോളം വിമാനം വൈകിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യാത്രക്കാരി. യാത്ര ആരംഭിച്ച്‌ കുറച്ചു സമയത്തിന് ശേഷം സീറ്റില്‍ നിന്നെണീറ്റ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാരിയെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ ജീവനക്കാരെ കടിക്കുകയും മാന്തുകയും ചെയ്തതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

ബഹളം നിയന്ത്രണാതീതമായതോടെയാണ് ജീവനക്കാര്‍ യാത്രക്കാരിയെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി ടേപ്പുപയോഗിച്ച്‌ കെട്ടിയിട്ടത്. സ്ത്രീയെ കെട്ടിയിട്ടിരിക്കുന്നതിന്റേയും യാത്രക്കാരി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിന്റേയും ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും പിന്നീട് ടിക്ടോക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

യാത്രക്കാരി ആകെ ഭയപ്പെട്ടിരുന്നതായും നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയായിരുന്നു പെരുമാറ്റമെന്നും സഹയാത്രികര്‍ പറയുന്നു. അതേസമയം, വിമാന ജീവനക്കാര്‍ക്ക് യാത്രക്കാരിയോട് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നുവെന്നും സഹയാത്രികര്‍ അഭിപ്രായപ്പെട്ടു.