തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച്‌ കെ.മുരളീധരന്‍ എം.പി. ബി.ജെ.പി യോഗം ചേരാറുള്ളത് വോട്ട് വില്‍ക്കുന്ന കാര്യം തീരുമാനിക്കാനാണ് എന്നും അടുത്ത് തെരഞ്ഞെടുപ്പൊന്നും നടക്കാനില്ലാത്തപ്പോള്‍ എന്ത് മലമറിക്കാനാണ് തിരക്കിട്ട് യോഗം ചേരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരംമുറിക്കേസും കള്ളപ്പേണക്കസും തമ്മില്‍ ഒത്തുതീര്‍പ്പാക്കാനാണ് ശ്രമമെന്നും ബി.ജെ.പിയും സി.പി.എമ്മും പരസ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കെ. സുരേന്ദ്രന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.