കോഴിക്കോട്: ബേപ്പൂരില്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബേപ്പൂര്‍ മണ്ഡലം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇതുവരെ നടത്തി വിജയിപ്പിച്ച വിവിധ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ സംയോജിത രൂപമാണ് ബേപ്പൂരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ‘പെപ്പര്‍’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഒരു ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്.

ബേപ്പൂര്‍ ബീച്ചും തുറമുഖവും പരിസര പ്രദേശങ്ങളും പക്ഷി സങ്കേതവും അഴിമുഖവും ഉള്‍പ്പെടുന്ന കടലുണ്ടിയും ചാലിയാര്‍ പുഴയുടെ തീരപ്രദേശവും ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശവും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ‘ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതി’യില്‍ ഉള്‍പ്പെടുന്നത്.

അറബിക്കടല്‍, ചാലിയാര്‍ പുഴ, തീരത്തു നിന്നും പുഴയിലും കടലിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളും കലാസാംസ്കാരിക തനിമയും ഭക്ഷണ വൈവിധ്യവും ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സ്ഥലമാണ് ബേപ്പൂര്‍. എന്നിരുന്നാലും ഇതിന്‍റെ സാധ്യത പൂര്‍ണ്ണമായ തോതില്‍ ഇതുവരെ പ്രയോജനപ്പെടുത്തുവാന്‍ നമുക്കായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചാരികള്‍ക്ക് മികച്ച സേവനങ്ങളും യാത്രാനുഭവങ്ങളും പകര്‍ന്നു നല്‍കുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്ബത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രാദേശിക ജനതയുടെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങളില്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍, അതിനാവശ്യമായ പരിശീലനങ്ങള്‍, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ വികസനം സ്ത്രീ ശാക്തീകരണം എന്നിവയും ലക്ഷ്യമിടുന്നു.

പദ്ധതി നടത്തിപ്പിനായി സ്ഥലം എം‌എല്‍‌എ ചെയര്‍മാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറും മേയര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികള്‍, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെയും വകുപ്പിലെയും ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിക്കും.

ടൂറിസം വകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ , തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.