പാർട്ടിയുടെ ആളുകളെന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നവരെല്ലാം പാർട്ടിയുടെ ഔദ്യോഗിക വക്താക്കളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ക്രിമിനൽ ആക്ടിവിറ്റിയേയും സർക്കാരോ പാർട്ടിയോ സംരക്ഷിക്കില്ലെന്നും ചെയ്ത കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിന് എങ്ങനെ ഇടപെടാൻ പറ്റുമെന്ന് നിയമപരമായി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ സിപിഐഎമ്മിന്റെ നിലപാട് എന്ത് എന്നതാണ് പ്രശ്നം. ഒരു തെറ്റിന്റേയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഐഎം. ഇതിന്റെ ഭാഗമായി ചിലരെ പുറത്താക്കാറുണ്ട്. പാർട്ടിക്ക് അകത്ത് നിന്ന് തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷിക്കില്ല. ഇതുവരെ സംരക്ഷിച്ചിട്ടില്ല, ഇനിയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോസ്റ്റിടുന്ന എല്ലാവരുടേയും ചുമതല ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയില്ല. സർക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടാനാകുമോയെന്നും അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരുംമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



