മയൂഖ ജോണി ഉന്നയിച്ച പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപണവിധേയനായ ചുങ്കത്ത് ജോണ്‍സന്റെ സുഹൃത്ത് സിറിയക് വര്‍ഗീസ്. സിയോന്‍ ആത്മീയ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുവന്നതുകൊണ്ടാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും സിറിയക് ആരോപിച്ചു. എന്നാല്‍, സഭാതര്‍ക്കത്തിന്റെ പേരിലല്ല പരാതിയെന്ന് മയൂഖ ജോണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പീഡന ആരോപണത്തില്‍ ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയതിനു പിറകെയാണ് ജോണ്‍സണിന്റെ സുഹൃത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. മയൂഖാ ജോണിയും കുടുംബവും 2010 മുതല്‍ സിയോന്‍ പ്രസ്ഥാനത്തില്‍ അംഗമാണ്. ഇതില്‍നിന്ന് ജോണ്‍സന്‍ പിന്മാറിയതാണ് ഇവരെ ചൊടിപ്പിച്ചതെന്നും സിറിയക് ആരോപിച്ചു. ജോണ്‍സന്‍ മയൂഖ ജോണിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും സിറിയക് വര്‍ഗീസ് ചോദിച്ചു.

അതേസമയം, സഭാതര്‍ക്കത്തിന്റെ പേരിലല്ല താന്‍ പരാതി നല്‍കിയതെന്ന് മയൂഖ വ്യക്തമാക്കി. പ്രതിക്ക് ഉന്നതങ്ങളില്‍ വലിയ സ്വാധീനമുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഭീഷണിക്കത്ത് പതിച്ച സാബുവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. പുതിയ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത് റൂറല്‍ എസ്പിയാണ്. ഇതിനാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും അവിടെയും ഇയാളുടെ ഇടപെടലുണ്ടായെന്നും മയൂഖ ആരോപിച്ചു.

തൃശൂരില്‍ സുഹൃത്ത് ബലാത്സംഗത്തിനിരയായെന്നാണ് ഒളിംപ്യന്‍ മയൂഖ ജോണി വെളിപ്പെടുത്തിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്ന് മയൂഖ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച്‌ എസ്പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശം സമീപനമാണ് പൊലീസില്‍നിന്നുണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ പ്രതികള്‍ക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.

കേസില്‍ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇതിനായി ഏഴുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച്‌ നാല് ദിവസത്തിനകം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കും. യുവതിയില്‍നിന്ന് വീണ്ടും മൊഴിയെടുക്കുകയും ചെയ്യും.