ന്യൂയോർക്ക്‌/ തിരുവനന്തപുരം ∙ കോവിഡ് മൂലം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരയറ്റുന്നതിന് വേണ്ടി ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. ബാലരാമപുരത്ത് കെട്ടി കിടക്കുന്ന മുഴുവന്‍ കൈത്തറി ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ അമേരിക്കന്‍ മലയാളികള്‍ സന്നദ്ധത അറിയിച്ചു. ഏകദേശം 20000 അധികം ഉല്‍പ്പന്നങ്ങള്‍ ചെറുകിട നെയ്ത്തുകാരില്‍ നിന്നു തന്നെ നേരിട്ട് സംരംഭിച്ച് അമേരിക്കയില്‍ എത്തിക്കാനാണ് സന്നദ്ധസംഘടനയായ സിസ്സ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) പദ്ധതിയിടുന്നത്. ജൂലൈ ആദ്യ വാരത്തോടെ ബാലരാമപുരത്ത് നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റിയയക്കുമെന്നും നാല് ഘട്ടങ്ങളിലായി ഏകദേശം 3 കോടി രൂപ വിലവരുന്ന കൈത്തറി അമേരിക്കയിലേക്ക് കയറ്റിയയക്കുകയെന്ന് ഇതിന് മുന്‍കൈയടുത്ത സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ അറിയിച്ചു.

കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെതുടര്‍ന്നാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. ലോകം മുഴുവന്‍ കോവിഡിന്റെ ആഘാതം സംഭവിച്ചപ്പോള്‍ അതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പരമ്പരാഗത വ്യവസായത്തിനാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഈ അവസരത്തില്‍ ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതിന് വേണ്ടി ലോക മലയാളികള്‍ മുന്‍കൈയെടുക്കണമെന്നും ബാലരാമപുരം കൈത്തറിയെ സഹായിക്കുന്നതിന് വേണ്ടി വിദേശ ഇന്ത്യക്കാരുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് ആയുര്‍വേദം, കൈത്തറി, കരകൗശലങ്ങള്‍ തുടങ്ങിയ ഹരിതവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടം കൂടിയാണിതെന്നു, മന്ത്രി അഭിപ്രായപ്പെട്ടു

കേന്ദ്രസഹ മന്ത്രിയുടെ ആഹ്വാനത്തോട് അനുഭാവ പൂര്‍വ്വമായ പ്രതികരണമാണ് വിദേശ ഇന്ത്യക്കാരില്‍ നിന്നും ഉണ്ടായത്. അമേരിക്ക നിലവില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്നും മുക്തമാകുകയാണ്. അതിനാല്‍ ഇത്തവണ ഓണാഘോഷം നടക്കുമെന്നാണ് പ്രതീക്ഷയെന്നും. അത് കൊണ്ട് കേരള ജനതയെ സഹായിക്കുന്നതിന് വേണ്ടി ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയാറാണെന്നും വിവിധ സംഘടന പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.

ഓണക്കാലത്താണ് കൈത്തറിയുടെ 80% ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലം നഷ്ടപ്പെട്ടു. ഈ വര്‍ഷവും ഓണവിപണി ഉണ്ടാകുമെന്ന് ഉറപ്പില്ല. അതിനാല്‍ വലിയ നഷ്ടം ഉണ്ടാകുകയും ചെയ്യും. അത് കൊണ്ടാണ് രാജ്യാന്തര തലത്തില്‍ വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് സിസ്സ പ്രസിഡന്റ് ഡോ. ജി.ജി ഗംഗാധരന്‍ പറഞ്ഞു. ബാലരാമപുരത്തെ കൈത്തറി മേഖയുടെ ഉത്തേജനത്തിനായി സിസ്സ നടത്തി വരുന്ന പദ്ധതികളില്‍ ഒന്നായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്

ഇതോടൊപ്പം സെപ്തംബര്‍ 1ന് തന്നെ ബാലരാമപുരം കൈത്തറിയുടെ ലോക വിപണനത്തിന് വേണ്ടി ഇ–കൊമേഴ്‌സ് സൈറ്റും ആരംഭിക്കും. സിസ്സയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ നെയ്ത്തുകാര്‍ അംഗങ്ങളായുള്ള ഒരു കമ്പനിയും ഉടന്‍ നിലവില്‍ വരും. അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ചു ടി. ഉണ്ണിക്കൃഷ്ണന്‍ (ഫോമ ജനറല്‍ സെക്രട്ടറി), സതീഷ് അമ്പാടി (പ്രസിഡന്റ,്‌കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക), ഹരി നമ്പൂതിരി (വേള്‍ഡ് മലയാളി കൗണ്‍സില്‍), നിഷാ പിള്ള ( അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്), സുബത് കമലാസനന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കെഎച്ച് എന്‍എ അംഗം സുനിതാ റെഡ്ഡി 300 വീതം ബാലരാമപുരം കൈത്തറി മുണ്ടിനും സാരിക്കുമുള്ള ആദ്യ ഓഡര്‍ നല്‍കി. അനിയന്‍ ജോര്‍ജ് (ഫോമ പ്രസിഡന്റ്), ദയാനന്ദ തുങ്കര്‍ (പ്രസിഡന്റ്, കന്നടക്കൂട്ടം), ഡോ.അഗ്‌നസ് തേരാടി (ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍), സജിത് വൈവലാപ്പില്‍ (പ്രസിഡന്റ് അരിസോണ മലയാളി അസോസിയേഷന്‍), മുരളി കുമാര്‍(ഹാന്‍ഡക്‌സ് മുന്‍ ജനറല്‍ മാനേജര്‍), അഡ്വ സുരേഷ്‌കുമാര്‍ (സിസ്സ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍) , രാധാ നായര്‍ (ഉദയസമുദ്ര) തുടങ്ങിയവര്‍ പങ്കെടുത്തു.