വിവാദ പരാമര്‍ശവും തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും ഒടുവിൽ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ച് എം.സി ജോസഫൈന്‍. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു.

ഇനി എട്ടുമാസത്തെ കാലാവധി കൂടി ശേഷിക്കുമ്പോഴാണ് ഒരു വിവാദ പരാമര്‍ശം എം.സി ജോസഫൈനെ അധ്യസ്ഥാനത്തു നിന്ന് പടിയിറക്കിയിരിക്കുന്നത്. പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പാര്‍ട്ടിക്കകത്തും കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്ററിന് മുന്നില്‍ കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുവജനസംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും ജോസഫൈനെതിരെ ഇന്നലെ തന്നെ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. എ.കെജി സെന്ററിന് മുന്നില്‍ ഇന്നും പ്രതിഷേധക്കാരുണ്ടായിരുന്നു. എകെജി സെന്ററിനടുത്തേക്ക് പ്രതിഷേധവുമായി എത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.