പരാതിക്കാരിയോട് അസഹിഷ്ണുതയോടെ ഇടപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനതിരെ മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളദേവി. സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്നാണ് മുന്‍ വനിതാ കമ്മീഷന്‍ അം​ഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. പ്രമീളദേവി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധമായ സമീപനവും നിലപാടുമുള്ള എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രമീളദേവി പറഞ്ഞു.

ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങള്‍ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷന്‍ അധ്യക്ഷ സ്ത്രീത്വത്തെ മുഴുവന്‍ അപമാനിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കണെമെന്ന് പ്രമീളദേവി ആവശ്യപ്പെട്ടു.

നിരാലംബരായ സ്ത്രീകളാണ് കമ്മീഷന്‍ മുമ്ബാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോ​ഗിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. വനിതാകമ്മീഷന് കൂട്ടു ഉത്തരവാദിത്വമാണെന്നതിനാല്‍ അംഗങ്ങള്‍ എല്ലാവരും രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ കമ്മീഷനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്ന് പ്രമീള ദേവി പറഞ്ഞു.

സ്ത്രീയുടെ സുരക്ഷിതത്വവും അഭിമാനകരമായ ജീവിതവും വനിതാ കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ പീഡനങ്ങളെ ന്യായീകരിക്കുകയാണ് ജോസഫൈന്‍. പാര്‍ട്ടി സംവിധാനത്തിന് കീഴിലാണ് ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷനെന്നാണ് അവര്‍ പറയുന്നത്.

കടത്തില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. ജോസഫൈന്‍ അന്വേഷിച്ച കേസുകള്‍ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പ്രമീളദേവി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഒരു സ്വകാര്യ ചാനലിന്റെ ഫോണ്‍ണ ഇന്‍ പരിപാടി ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോടാണ് ജോസഫൈന്‍ രോക്ഷത്തോടെ സംസാരിച്ചത്. ഗാര്‍ഹിക പീഡനത്തെ കുറിച്ച പരാതിപ്പെടാതിരുന്ന പരാതിക്കാരിയോട് അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ ലൈവ് പരിപാടിക്കിടെ പറഞ്ഞത്. കൂടാതെ കേസ് നല്ല വക്കീലിന് വെച്ച്‌ വാദിക്കാനും വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കാമെന്ന് പരാതിക്കാരിയോട് കമ്മീഷന്‍ അധ്യക്ഷന്‍ ചാനലില്‍ പരിപാടിക്കിടെ പറഞ്ഞത്.