കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ്. എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ തുക ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

കവര്‍ച്ച ചെയ്യപ്പെട്ടത് 25 ലക്ഷമെന്നായിരുന്നു പരാതി. എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ തുകയാണ്. എന്നാല്‍ മൂന്നരക്കോടി രൂപ കാറില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാഷ്ട്രീയ ബന്ധങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ലെന്നാണ് സൂചന.

കവര്‍ച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നു. കവര്‍ച്ച സംഘത്തിന് വിവരം ചോര്‍ത്തി നല്‍കിയ റഷീദിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വിവിധയാളുകളെ പണം ഏല്‍പിച്ചതായാണ് റഷീദ് പറയുന്നത്. ഇതിനിടെ കവര്‍ച്ച തുകയിലെ നാല് ലക്ഷം രൂപ കൂടി പ്രതികള്‍ ഹാജരാക്കി. ബഷീറും രഞ്ജിത്തുമാണ് പണം ഹാജരാക്കിയത്.