തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കഴിഞ്ഞ മാസം 10 മൊബൈല്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകളാണ് സജ്ജമാക്കിയത്.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് 3 മാസം കൂടി നീട്ടിയത്. 4 മൊബൈല്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തി. അവയുടെ എന്‍എബിഎല്‍ ഓഡിറ്റ് നടക്കുകയാണ്.

ഈ മാസം 15 ന് മുന്‍പ് അവയുടെ പ്രവര്‍ത്തനം ആരംഭിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകളുണ്ട്. എന്നാല്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ഉള്ള സാഹചര്യത്തില്‍ പ്രതിദിന കോവിഡ് പരിശോധന എണ്ണം കൂട്ടാന്‍ വേണ്ടിയാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ സംസ്ഥാനത്ത് സജ്ജമാക്കിയത്. കെഎംഎസ്സിഎല്‍ ആണ് ഇതിന്റെ നടത്തിപ്പുകാര്‍.