കോവിഡ് ബാധയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗികളില്‍ വര്‍ദ്ധിച്ചുവരുന്ന ഫംഗസ് ബാധ രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലധികം ഫംഗസ് ബാധകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫംഗസ് ബാധയെ ചുറ്റിപ്പറ്റിയുള്ള ധാരാളം തെറ്റിദ്ധാരണകളിലേക്കും ജനങ്ങളെ നയിക്കുന്നു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ എല്ലാത്തരം ഫംഗസ് ബാധകളുമായി ബന്ധപ്പെട്ട ചില അബദ്ധ ധാരണകള്‍ ഇവയാണ്.

എന്താണ് ഒരു ഫംഗസ് അണുബാധ?
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്, എല്ലാത്തരം ഫംഗസ് ബാധകളും പരിസ്ഥിതിയില്‍ ഉള്ള ഫംഗസ് അണുക്കള്‍ മൂലം ഉണ്ടാകുന്നതാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ ഈ ഫംഗസുകള്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധയ്ക്ക് കാരണമാകില്ല. അതേസമയം, രോഗപ്രതിരോധ ശേഷിയില്ലാത്തതോ, മറ്റെന്തെങ്കിലും രോഗബാധ ഉള്ളതോ ആയ ഒരാള്‍ ശ്വസിക്കുമ്ബോള്‍, ഫംഗസ് ഉള്ളില്‍ കടക്കുകയും അവര്‍ക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. പനി, ശ്വാസതടസ്സം, തലവേദന, ക്ഷീണം എന്നിവ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്. നേരത്തേ കണ്ടെത്തിയാല്‍ ഈ രോഗം മരുന്ന് കഴിച്ച്‌ ഭേദമാക്കാം, അതേസമയം അണുബാധ തീവ്രമാകുകയാണെങ്കില്‍ രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യേണ്ടി വരും.

ഫംഗസ് ബാധ പകര്‍ച്ചവ്യാധിയാണോ?
ഫംഗസ് ബാധ പകര്‍ച്ചവ്യാധിയല്ല, രോഗബാധിതനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആരോഗ്യമുള്ള വ്യക്തിക്ക് രോഗം പകരില്ല. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും അനിയന്ത്രിതമായ പ്രമേഹവും മൂലം രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് അണുബാധയ്ക്ക് കാരണമാകുന്നു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബോഡികളുടെ അമിതമായ ഉപയോഗം ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.

കോവിഡ് ബാധിച്ച ആളുകള്‍ക്ക് മാത്രമാണോ ഫംഗസ് ബാധ?
രോഗപ്രതിരോധ ശേഷി കുറവുള്ള ഏതൊരു വ്യക്തിക്കും ഫംഗസ് ബാധയുണ്ടാകാം. പ്രമേഹം, എച്ച്‌.ഐ.വി ബാധിതര്‍ക്കും, ക്യാന്‍സര്‍ ബാധിതര്‍ക്കും അപകടസാധ്യതയുണ്ട്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ അമിതമായ ഉപയോഗം ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.

ബ്ലാക്ക് ഫംഗസ് ബാധയേക്കാള്‍ അപകടകരമാണ് വൈറ്റ് ഫംഗസ് ബാധ?
ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണ് വൈറ്റ് ഫംഗസ് ബാധയെന്ന് റിപ്പോര്‍ട്ടുകളും പറയുന്നുവെങ്കിലും ഇത് ശരിയല്ല. ബ്ലാക്ക് ഫംഗസ് വൈറ്റ് ഫംഗസ് പോലെ തന്നെ അപകടകരമാണ്. ചില വിദഗ്ധരുടെ അഭിപ്രായത്തില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറ്റ് ഫംഗസ് ബാധ കാന്‍ഡിഡിയസിസ് മാത്രമാണ്. മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ ആക്രമണാത്മകമാണെന്നും സൈനസുകള്‍, കണ്ണുകള്‍, തലച്ചോറ് എന്നിവയ്ക്ക് വളരെയധികം നാശമുണ്ടാക്കാമെന്നും വിപുലമായ ശസ്ത്രക്രിയ ആവശ്യമാണെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.