കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. എം ഗണേശനെയും സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീശനെയും മുന്‍പ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതാണോ എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും. പണം കൊണ്ടു വരുന്ന വിവരം ഗണേശ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു വെന്ന് ധര്‍മ രാജന്‍ മൊഴി നല്‍കിയിരുന്നു. സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശനെ നാളെ ചോദ്യം ചെയ്യും.

അതേസമയം കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഓരോരുത്തരും 10 മുതല്‍ 25 ലക്ഷം രൂപ വരെ പങ്കിട്ടെടുത്തു. കവര്‍ച്ചാ പണം ഉപയോഗിച്ച് പ്രതികളില്‍ ചിലര്‍ സ്വര്‍ണവും കാറും വാങ്ങിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

കേസില്‍ ഇതുവരെ ഒരു കോടിയിലധികം തുക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നാണ് ധര്‍മരാജന്റെ മൊഴി. ബാക്കി തുക കൂടി കണ്ടെത്താനുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ പ്രതികളുടെ വീട്ടുകാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.