കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിനെതിരെ മാധ്യമ വിചാരണയെന്നാരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടി പരിഗണിക്കും. ഡൽഹി പൊലീസിന്റെ സഹായത്തോടെ മാധ്യമങ്ങൾ അപകീർത്തിപ്പെടുത്തുന്നു, കൊലപാതക കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നുമാണ് സുശീൽ കുമാറിന്റെ അമ്മ കമലാ ദേവി സമർപ്പിച്ച ഹർജിയിലെ ആരോപണം.
മുൻ ദേശീയജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയെന്ന കേസിലാണ് സുശീൽ കുമാർ അറസ്റ്റിലായത്. സുശീൽ കുമാറിന് ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സൂചന നൽകിയിരുന്നു. 19 ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്.
സുശീലും സംഘവും യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തേരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെതിരെ 19 ക്രിമിനൽ കേസുകളുണ്ട്. കാലാ ജതേദിയുമായി സുശീൽ കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.



