രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും 50 ശതമാനം പേര്‍ മാസ്ക് ധരിക്കുന്നില്ലെന്ന് പഠനം. 50 ശതമാനം പേര്‍ മാത്രമാണ് മാസ്ക് ധരിക്കുന്നതെങ്കില്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നത് അതില്‍ 14 ശതമാനം മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട പഠനത്തിെന്‍റ കണ്ടെത്തലുകള്‍ ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.

100 പേരില്‍ ഏഴുപേര്‍ മാത്രമാണ് ശരിയായ രീതിയില്‍ കൃത്യമായി മാക്സ് ധരിക്കുന്നത്. മറ്റുള്ളവര്‍ താടിയും വായും മറച്ചുമാത്രമേ മാസ്ക് ധരിക്കാറുള്ളൂ. കൊവിഡ് 19നെ തടയാനുള്ള പ്രാഥമികമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലും ഭൂരിഭാഗം പേരും ലംഘിക്കുകയാണെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2000 പേരില്‍ 25 ദിവസം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ കൃത്യമായി കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

ഒരാള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍, അവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പകര്‍ന്നുനല്‍കാനാകും. അതിനാല്‍ തന്നെ കോവിഡ് പ്രതിസന്ധി കാലത്ത് ഏറ്റവും പ്രധാനം ഈ സാമൂഹിക വാക്സിനാണെന്നും ജോയിന്‍റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പരാമര്‍ശം. കൊറോണ വൈറസിന് വായു കണികകളിലൂടെ 10 മീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ വായുസഞ്ചാരവും സാമൂഹിക അകലവും പാലിക്കണമെന്നായിരുന്നു നിര്‍ദേശം.