രണ്ടാം പിണറായി സര്‍ക്കാര്‍ തുടങ്ങുമ്ബോള്‍ തന്നെ കെകെ ശൈലജയെ മാറ്റിയതിന്റെ വിവാദങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച്‌ മുന്നോട്ട് പോവുകയാണ് സിപിഎം. ഇനി വകുപ്പ് വിഭജനമാണ്. വനിതാ ആരോഗ്യ മന്ത്രി തന്നെ ഇത്തവണ ഉണ്ടാകുമെന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നത്. അതേസമയം എംഎം മണിയുടെ വകുപ്പ് ഇത്തവണ പ്രമുഖ നേതാവിന് തന്നെ നല്‍കാനും സാധ്യതയുണ്ട്. ഇത് രണ്ടും കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ ഏറ്റവും മികച്ച വകുപ്പുകളായിരുന്നു.ആഭ്യന്തരം മാറില്ല

രണ്ടാം പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇന്ന് തന്നെ പൂര്‍ത്തിയാക്കും.അതേസമയം ആഭ്യന്തര വകുപ്പില്‍ മാറ്റമുണ്ടാകില്ല. പിണറായി വിജയന്‍ തന്നെ ഇത് തുടര്‍ന്നും കൈകാര്യം ചെയ്‌തേക്കും. ബാക്കിയുള്ള വകുപ്പുകളില്‍ തീരുമാനമായിട്ടില്ല. കേരള കോണ്‍ഗ്രസ് എം, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്നീ പാര്‍ട്ടികള്‍ക്ക് ഏത് വകുപ്പുകള്‍ നല്‍കുമെന്നതിലാണ് തീരുമാനം എടുക്കാനുള്ളത്. ഐഎന്‍എല്ലിന് ചെറിയ വകുപ്പായിരിക്കും കിട്ടുക.

 

സിപിഎം വിട്ടുകൊടുക്കും

സിപിഎം ചെറുപാര്‍ട്ടികള്‍ക്കായി പൊതുമരാമത്ത് വകുപ്പോ ഫിഷറീസോ വിട്ടുകൊടുത്തേക്കും. പൊതുമരാമത്ത് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കാനാണ് സാധ്യത. സിപിഐ വനംവകുപ്പും വിട്ടുകൊടുക്കും. ഇതെല്ലാം മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. ആഭ്യന്തരം, ഐടി തുടങ്ങി മുഖ്യമന്ത്രി കൈകാര്യം ചെയ്ത് വന്ന വകുപ്പുകളില്‍ മാറ്റമുണ്ടാവാനിടയില്ല. നിലവില്‍ ആരോഗ്യ മന്ത്രി ആരാകണമെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് സിപിഎം നടത്തുന്നത്. രോഗവ്യാപനം കണക്കിലെടുത്താണ് സിപിഎം ഇത്തരമൊരു ആലോചന ശക്തമാക്കുന്നത്.

 

കേരളാ കോണ്‍ഗ്രസ് വകുപ്പ്

കേരളാ കോണ്‍ഗ്രസിന് വനംവകുപ്പില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റം ചിലപ്പോള്‍ ഉണ്ടായേക്കും. ജലവിഭവ വകുപ്പാണ് അവര്‍ക്കായി നല്‍കാന്‍ സാധ്യത. ഈ രണ്ട് വകുപ്പുകളാണ് അവര്‍ക്ക് വേണ്ടി പരിഗണനയിലുള്ളത്. രണ്ട് മന്ത്രിമാരെ കിട്ടിയില്ല എന്ന പരിഭവം കേരളാ കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍ മികച്ച വകുപ്പ് തന്നെ വേണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അതിന് സിപിഎം എതിര്‍പ്പറിയിച്ചിട്ടില്ല. വനം വേണ്ടാത്ത സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് തന്നെ കിട്ടാനാണ് സാധ്യത.

 

ശൈലജയ്ക്ക് പകരമാര്?

കെകെ ശൈലജയ്ക്ക് നല്‍കിയിരുന്ന ആരോഗ്യ വകുപ്പ് ആര്‍ക്ക് നല്‍കുമെന്ന ചോദ്യമാണ് സിപിഎമ്മിനുള്ളത്. രണ്ട് വനിതകളെയാണ് ഇതിനായി പരിഗണിക്കുന്നത്. വീണ ജോര്‍ജിനെയും ആര്‍ ബിന്ദുവിനെയുമാണ് പരിഗണിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ ആറന്മുളയിലെ മികച്ച പ്രകടനവും, ഒപ്പം ജനകീയ പ്രതിച്ഛായയും, അതിനൊപ്പം ജാതി-മത സമവാക്യവും കൃത്യമായി ഒപ്പിക്കാന്‍ ആരോഗ്യ മന്ത്രിസ്ഥാനത്തേക്ക് വീണ വരുന്നതോടെ സാധിക്കും. എന്നാല്‍ മേയറായി കഴിവ് തെളിയിച്ച ബിന്ദുവും മോശമല്ല. അവര്‍ക്കും ഭരണതലത്തില്‍ പ്രാവീണ്യമുണ്ട്.

 

രണ്ട് വകുപ്പുകള്‍ പരിഗണനയില്‍

വീണയ്ക്ക് ആരോഗ്യ വകുപ്പ് ലഭിക്കുകയാണെങ്കില്‍ ബിന്ദുവിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് സിപിഎമ്മിലെ ആലോചന. ഇനി മറ്റ് വല്ല കാര്യവും പരിഗണിച്ചാല്‍ നേരെ തിരിച്ചാകാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളില്‍ വനിതകള്‍ വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായ വകുപ്പ് പി രാജീവിനും തദ്ദേശ വകുപ്പ് എംവി ഗോവിന്ദനും നല്‍കിയേക്കും. ഗോവിന്ദനായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍.

 

റിയാസിന് ഈ വകുപ്പ്?

മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും അടങ്ങുന്ന വകുപ്പായിരിക്കും നല്‍കുക. ഇക്കാര്യങ്ങള്‍ സിപിഎമ്മില്‍ അന്തിമമായി എത്തിയിട്ടുണ്ട്. അതേസമയം ധനമന്ത്രി സ്ഥാനത്തേക്കും രാജീവിനെ പരിഗണിക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും നല്‍കാനാണ് സാധ്യത. വിഎന്‍ വാസവന് എക്‌സൈസ് വകുപ്പാണ് നല്‍കാന്‍ സാധ്യത.വി അബ്ദുള്‍ റഹ്മാന് ന്യൂനപക്ഷ ക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാന വകുപ്പും നല്‍കിയേക്കും. സിപിഐ മന്ത്രിമാരില്‍ കെ രാജന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷിയും ജിആര്‍ അനിലിന് ഭക്ഷ്യവും, ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലീഗല്‍ മെട്രോളജിയും നല്‍കും.

 

മണിയാശാന് പകരം ശിവന്‍കുട്ടി

എംഎം മണിക്ക് പകരം വി ശിവന്‍കുട്ടി വൈദ്യുതി മന്ത്രിയാവാനാണ് സാധ്യത. ഒപ്പം സഹകരണവും ദേവസ്വവും പരിഗണിക്കുന്നുണ്ട്. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. അതല്ലെങ്കില്‍ കയര്‍ വകുപ്പിലേക്കും പരിഗണിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് വകുപ്പും ചിലപ്പോള്‍ ശിവന്‍കുട്ടിക്ക് നല്‍കിയേക്കും. അതേസമയം എന്‍സിപി, ജെഡിഎസ് കക്ഷികള്‍ക്ക് കഴിഞ്ഞ തവണ ലഭിച്ച അതേ വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും. ശശീന്ദ്രന് ഗതാഗത വകുപ്പായിരുന്നു ലഭിച്ചത്.