തിരുവനന്തപുരം: പിണറായി രണ്ടാം മന്ത്രിസഭയിലെ നിയുക്ത മന്ത്രിയായ വി അബ്ദു റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. രക്തസമ്മര്‍ദ്ദത്തില്‍ വര്‍ദ്ധനവുള്ളതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അബ്‌ദുറഹ്‌മാന്‍.

മലപ്പുറത്തേക്ക് അദ്ദേഹം ഇനി വന്നേക്കില്ലെന്നും നാളെ നേരിട്ട് തിരുവനന്തപുരത്തേക്ക് പോകുമെന്നുമാണ് വിവരം. തിരൂര്‍ പൂക്കയില്‍ സ്വദേശിയായ വി അബ്ദുറഹ്മാന്‍ലീഗ് കോട്ടയായിരുന്ന താനൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. കെ എസ് യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്.

കെഎസ് യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഐഎന്‍ടിയുസി യൂത്ത്വിങ് സംസ്ഥാന സെക്രട്ടറിയുമായി. കെപിസിസി അംഗം, തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച്‌ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. 2016ല്‍ ലീഗിലെ സിറ്റിങ് എഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തറപറ്റിച്ച്‌ സിപിഐ(എം) സ്വതന്ത്രനായി താനൂരില്‍നിന്നും നിയമസഭയിലെത്തിയത്.