രാജ്യത്ത് കോവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി വിപുലീകരണം കുറച്ചുകാലത്തേക്ക് നീട്ടിവെക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര കോവിഡ് സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ. രാജ്യത്തെ മരണനിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രായപരിധി കണക്കാക്കിയുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. എന്നാല്‍, ആ മാനദണ്ഡം ഇപ്പോള്‍ വാക്‌സിന്‍ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. വാക്‌സിനേഷനായി 18-45 പ്രായപരിധി നിശ്ചയിക്കല്‍ കുറച്ചുകാലത്തേക്ക് നീട്ടിവെക്കേണ്ടതായിരുന്നു. ആദ്യം പ്രഖ്യാപിച്ച പ്രായപരിധിയിലുള്ളവര്‍ക്ക് ആവശ്യമായ വാക്‌സിന്‍ ഇപ്പോഴുണ്ടെന്നും ഡോ. അറോറ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വാക്‌സിനേഷന്‍ പരിധിയില്‍ 18-45 പ്രായക്കാരെ കൂടി ഉള്‍പ്പെടുത്തി. തീര്‍ച്ചയായും മതിയായ വാക്‌സിന്‍ ഇല്ല. ക്ഷാമം നേരിടുന്നുണ്ട്. ഇത്തരമൊരു പ്രായപരിധി നിശ്ചയിക്കല്‍ കുറച്ചുകാലത്തേക്കെങ്കിലും നീട്ടിവെക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം -ഡോ. അറോറ പറഞ്ഞു. രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുകയായിരുന്നു വാക്‌സിനേഷന്റെ പ്രാഥമിക ലക്ഷ്യം. അതിനായി ഉയര്‍ന്ന അപകട സാധ്യതയുള്ള ജനസംഖ്യയെ ടാര്‍ജറ്റ് ചെയ്യണമായിരുന്നു. അതുകൊണ്ടാണ് 45 വയസ് കഴിഞ്ഞവരെയും കോവിഡ് മുന്നണിപ്പോരാളികളെയും വാക്‌സിനേഷന്‍ പരിധിയില്‍ കൊണ്ടുവന്നത്. അവര്‍ക്ക് ജൂലൈ വരെ നല്‍കാനുള്ള വാക്‌സിന്‍ ഇപ്പോഴുണ്ട്. 50-55 കോടി ഡോസുകള്‍ അവര്‍ക്ക് ലഭ്യമാകും.

വാക്‌സിന്‍ ഇപ്പോള്‍ വിദേശത്ത് പോലും ലഭിക്കാത്ത സാഹചര്യമാണ്. ടെന്‍ഡര്‍ നല്‍കിയാല്‍ വാക്‌സിന്‍ വരുമെന്നാണ് നമ്മളില്‍ പലരും കരുതുന്നത്. എന്നാല്‍ അത് ശരിയല്ല. ആഗോളതലത്തില്‍ വാക്‌സിന്‍ അത്രത്തോളം ലഭ്യമല്ല. വാക്‌സിന്‍ ഉല്‍പാദനത്തെ ഉയര്‍ന്ന സാമ്ബത്തികശേഷിയുള്ള രാജ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആഗസ്റ്റ്-ഡിസംബര്‍ മാസത്തില്‍ 200 കോടി ഡോസ് വാക്‌സിനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചത്.