സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 23 വരെ നീട്ടി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. പതിവ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധ സമിതിയുടെയും നിര്‍ദേശം. ഇത് സര്‍കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, എറണാകുളം,മലപ്പുറം എന്നീ ജില്ലകളില്‍ ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ജില്ലകളില്‍ ലോക്ഡൗണില്‍ ഇപ്പോഴുള്ള പൊതു ഇളവുകള്‍ കുറയ്ക്കും. മറ്റിടങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരും.

സംസ്ഥാനത്ത് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലോക ഡൗണ്‍ കാലത്ത് നല്‍കിവരുന്ന പതിവ് കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.