തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം വൈകിട്ട് ആരംഭിച്ച ഇടിയോടു കൂടിയ മഴ രാത്രിയും തുടര്‍ന്നു. താഴ്ന്ന സ്ഥലങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ്‌എസ് കോവില്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.

റെയില്‍വേ ട്രാക്കിലും വെള്ളം കയറി. ലോക്ഡൗണ്‍ ആയതിനാല്‍ ജനങ്ങള്‍ കുറവാണെങ്കിലും പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്. കോഴിക്കോട് കക്കയത്തും കാസര്‍കോട് വെള്ളരിക്കുണ്ടിലും നല്ല മഴ കിട്ടി.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.