മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. 13 മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലാണ് നിലവിൽ പൂർത്തിയായത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിലാണ് സിഎം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇന്ന് ഒൻപത് രേഖകളാണ് സി.എം രവീന്ദ്രനോട് ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാല് രേഖകൾ മാത്രമാണ് രവീന്ദ്രൻ ഹാജരാക്കിയത്. പാസ്പോർട്ട്, സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ, ബാങ്കിലെ ബാലൻസ് ഷീറ്റ്, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് വിവരങ്ങൾ എന്നിവയാണ് ഹാജരാക്കിയത്.
നാലാം തവണത്തെ ഇ.ഡി നോട്ടിസിലാണ് സി.എം രവീന്ദ്രൻ ഹാജരായത്. ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മൂന്ന് തവണയും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ നാലാം തവണ അയച്ച നോട്ടിസിലാണ് സിഎം രവീന്ദ്രൻ ഹാജരായത്.



