പശ്ചിമ ബംഗാൾ സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കങ്ങൾ പുതിയ ദിശയിലേയ്ക്ക്. മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രപർത്തിക്കാൻ ഉടൻ വിടുതൽ നൽകണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രസർക്കാർ നിർദേശിച്ചു. എന്നാൽ കേന്ദ്ര നിർദേശം സ്വീകാര്യമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജി പ്രതികരിച്ചു.
ഐ.പി.എസ് സർവീസ് ചട്ടം അനുസരിച്ച് എതുസമയത്തും ഉദ്യോഗസ്ഥരുടെ വിന്യാസം എപ്രകാരം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് തീരുമാനിക്കാം. അതുകൊണ്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർക്കും ഉടൻ വിടുതൽ നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എന്നാൽ ഇക്കാര്യത്തിൽ വഴങ്ങില്ല എന്ന് പ്രതികരിച്ചു. പ്രതികാരം ചെയ്യാനും പീഡിപ്പിക്കാനും ഉദ്യോഗസ്ഥരെ വിട്ടു നൽകാൻ സാധ്യമല്ലെന്നും മമത ബാനർജി പറഞ്ഞു.
കേന്ദ്ര പൊലീസ് സംസ്ഥന പൊലീസിന് നൽകിയ കത്തും പശ്ചിമ ബംഗാളിലെ ഇരു സർക്കാരും തമ്മിലുള്ള സംഘർഷത്തെ കൂടുതൽ കടുത്തതാക്കി. പശ്ചിമ ബംഗാൾ പൊലീസിന് നൽകിയ കത്തിൽ ജെ.പി നദ്ദയ്ക്ക് ഒരുക്കിയ സുരക്ഷയിൽ വലിയ വീഴ്ച ഉണ്ടായിരുന്നതായി സി.ആർ.പി.എഫ് കുറ്റപ്പെടുത്തി. അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദർശന പരിപാടികളിൽ കുറ്റമറ്റ സവിധാനം ഒരുക്കണമെന്ന നിർദേശവും കത്തിലുണ്ട്.
അതിനിടെ സംസ്ഥാനത്ത് മറ്റൊരു ടി.എം.സി എം.എൽ.എ കൂടി ഇന്ന് പാർട്ടി വിട്ടു. അസൻ സോൾ എം.എൽ.എ ജിതേന്ദ്ര തിവാരിയാണ് രാജിവച്ചത്.



