തനിക്കെതിരായ ഇ ഡി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താന്‍ രോഗബാധിതനാണെന്നും ഒരുപാട് സമയം ചോദ്യം ചെയ്യലിന് വിധേയനാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.

ഇ ഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സി എം രവീന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.

 

സി എം രവീന്ദ്രനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ആവശ്യപ്പെട്ടത് ഒന്‍പത് രേഖകള്‍ ആണ്. രവീന്ദ്രന്റേയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദായ നികുതി രേഖകള്‍, കുടുംബത്തിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍, വിദേശയാത്രക്ക് പണം മുടക്കിയവരുടെ വിവരങ്ങള്‍, വിദേശ യാത്ര യുടെ വിശദാംശങ്ങള്‍ അഞ്ച് വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. നാലാം തവണയാണ് ഇ ഡി നോട്ടിസ് നല്‍കുന്നത്. സി എം രവീന്ദ്രനോട് മറ്റന്നാള്‍ ഹാജരാകണമെന്നാണ് നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്.