ശബരിമല ദർശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേർ അറസ്റ്റിൽ. നിലക്കലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ബം​ഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂർത്തി, ലക്ഷ്മണ എന്നിവരാണ് അറസ്റ്റിലായത്.

അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവർ പമ്പയിലെത്തിയത്. ദേവസ്വം ബോർഡ് നൽകിയ പരാതിയെ തുടർന്നാണ് ഇവരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും മറ്റ് മൂന്ന് പേർക്കുമുള്‍പ്പെടെ 299 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഈ കാലത്ത് പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.