കർണാടകയിൽ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ. മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകറിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ശ്രീരാമലുവിന് സാമൂഹ്യക്ഷേമവകുപ്പ് നൽകി. തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനസംഘടനയിലാണ് ആരോഗ്യവകുപ്പ് മന്ത്രിയെ മാറ്റിയത്.

 

ആരോഗ്യമേഖലയിൽ കേരളത്തെ മാതൃകയാക്കാനാണ് ശ്രമമെന്ന് നിയുക്ത ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. അതിനാണ് പ്രഥമ പരിഗണന. കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാർജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രിയെ മാറ്റിയ നടപടി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയതു കൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. കൊവിഡ് ബാധ തുടങ്ങിയ സമയം മുതൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നു. കർണാടക സർക്കാരിൻ്റെ കഴിവുകേട് മൂലം സംസ്ഥാനത്ത് ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമായെന്നും പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ ട്വീറ്റ് ചെയ്തു.