തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അഞ്ച് പേരെ കൂടി പ്രതി ചേര്‍ത്തു. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയാണ് പ്രതിചേര്‍ത്തത്. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുള്‍ അസീസ്, കൊയമ്ബത്തൂര്‍ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

ഇതോടെ എന്‍ഐ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. ഇതിനിടെ 25ാം പ്രതി കോഴിക്കോട്ടെ ജ്വല്ലറി ഉടമ ഷംസുദ്ദീന്‍ കേസിലെ മുഖ്യ കണ്ണിയെന്ന്‌ എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. ഷംസുദീന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്താണ് നിലപാട്. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. വിമാനത്താവവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ ഗൂഢാലോചന ഷംസുദ്ദിന്‍റെ അറിവോടെയാണെന്നാണ് എന്‍ഐഎ നിലപാട്. ഹര്‍ജി ഈ മാസം 16ലേക്ക് മാറ്റി

കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. രാജാ സ്ട്രീറ്റിലെ ജ്വല്ലറി ഉടമ നന്ദകുമാറിനെ എന്‍ഐഎ ചോദ്യം ചെയ്തു. നന്ദകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള സ്വര്‍ണ്ണ പണിശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഐഎ പരിശോധന നടത്തി. ചെന്നൈ എന്‍ഐഎ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് എജന്റുമാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കോയമ്ബത്തൂരിലെ പരിശോധന. അനധികൃതമായി എത്തിച്ച സ്വര്‍ണ്ണം ആഭരണങ്ങളാക്കി തമിഴ്നാട്ടിലെ സ്വര്‍ണ കടകളില്‍ വില്‍പ്പന നടത്തിയതിന്റെ രേഖകളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്.