ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പ്രകോപനത്തിന് ശേഷം സൈനികരുടെ എണ്ണം കൂട്ടി ചൈനയും ഇന്ത്യയും. വന്‍ ആയുധ ശേഖരം ഇരു രാജ്യങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.

ഇതുവരെ അതിര്‍ത്തിയില്‍ അക്രമമോ മുഖാമുഖമോ ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് വശങ്ങളില്‍ നിന്നുള്ള സൈനികര്‍ പരസ്പരം കാണാന്‍കഴിയുന്ന പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. “അവര്‍ വ്യക്തമായി കാണാവുന്ന പരിധിക്കുള്ളിലാണ്, ഇന്ത്യന്‍ സൈനികര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്,” എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

അതിര്‍ത്തിയില്‍ സമാധാനം വേണോ, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ചൈനക്കാര്‍ ഫിംഗര്‍ 4 റിഡ്‌ജ്‌ലൈനിന് മുകളില്‍ ഇരിക്കുന്നത് തുടരുകയാണെങ്കിലും, ചൈനയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യന്‍ സൈന്യം മറ്റ് ഉയരങ്ങള്‍ കീഴ്‌പെടുത്തുകയാണ്. ഫിംഗര്‍ 4 വരെയുള്ള പ്രദേശം മുറുകെ പിടിച്ചിരുന്നുവെങ്കിലും സ്ഥിതിഗതികളില്‍ വ്യക്തമായ മാറ്റം വരുത്തിയതിനാല്‍ ചൈനക്കാര്‍ ഫിംഗര്‍ 4ല്‍ തന്നെ ക്യാമ്പ്‌ ചെയ്യുകയാണ്. ഫിംഗര്‍ 5നും ഫിംഗര്‍ 8നും ഇടയില്‍ കോട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംഘര്‍ഷ പോയിന്റായി മാറിയ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയും ചൈനയും ഈ ഉയരങ്ങളില്‍ ചിലതിന് അവകാശവാദമുന്നയിക്കുന്നു. ഇന്ത്യ അവകാശം ഉന്നയിക്കുന്ന ഏറ്റവും നിര്‍ണായകമായ ഉയരങ്ങളിലൊന്നാണ് ചൈനക്കാര്‍ പ്രതിഷേധിക്കുന്ന റെചിന്‍ ലാ. പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള ചൈനീസ് സൈനിക താവളങ്ങള്‍ മാത്രമല്ല തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള ഫിംഗര്‍ 4 പ്രദേശത്തും ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈനികരെ ഉയരങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചൈനക്കാര്‍ ഒന്നിലധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പാംഗോംഗിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ചൈനയുടെ ഫിംഗര്‍ നാല്, മോള്‍ഡോ പോസ്റ്റുകള്‍ക്ക് ഭീഷണിയാണ്. സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്ബോള്‍ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈനയുടെ നീക്കം മുന്‍കൂട്ടി മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനുമായ ഷി ജിന്‍ പിംഗിനെ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. ഹോട്ട്ലൈന്‍ വഴി ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.