അഞ്ചല്‍: അഞ്ചല്‍ ഉത്രാ കൊലപാതക കേസില്‍ വീണ്ടും അറസ്റ്റ്. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും അനുജത്തിയെയുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അടൂരുള്ള വീട്ടില്‍ നിന്നുമാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് DYSP അശോക്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘ൦ ഇവരെ അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കില്ലെങ്കിലും ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവയില്‍ ഇരുവര്‍ക്കും പങ്കുണ്ട്. ഉത്രാ കൊലപാതകത്തില്‍ സൂരജ് അറസ്റ്റിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും ഇവര്‍ ശ്രമിച്ചു. സൂരജിനെയും പിതാവ് സുരേന്ദ്രനെയും നേരത്തെ തന്നെ അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.

മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് ഏറ്റുപറഞ്ഞിരുന്നു. പറക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്‍പില്‍ സൂരജ് കുറ്റം ഏറ്റുപറഞ്ഞത്. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടി നല്‍കവെയായിരുന്നു സൂരജിന്റെ ഏറ്റുപറച്ചില്‍.

കഴിഞ്ഞ മെയ്‌ ഏഴാം തീയതിയാണ് അഞ്ചല്‍ ഏറം സ്വദേശി ഉത്രായെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരച്ചിലില്‍ ഉത്രയുടെ മുറിയില്‍ നിന്നുമാണ് പാമ്ബിനെ കണ്ടെത്തിയത്. ജനാലയും കതകും അടഞ്ഞു കിടന്ന ശീതികരിച്ച മുറിയില്‍ പാമ്ബ്‌ എങ്ങനെയെത്തി എന്ന ഉത്തരയുടെ വീട്ടുകാരുടെ സംശയമാണ് ക്രൂരകൃത്യം പുറത്തറിയാന്‍ കാരണമായത്.