മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെട്ട് ദേശീയ വനിതാകമ്മിഷന്. അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് വനിതാകമ്മിഷന് നിര്‍ദേശം നല്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന് അധ്യക്ഷ ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ് തുടരുകയാണ്. ഫെയ്സ്ബുക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കെതിരെ അശ്ളീല സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഉടനടി അറസ്റ്റും ചെയ്തു. ഇതോടെ ഒരേ നിയമപ്രകാരം എടുത്ത കേസുകളില്‍ ഇരട്ട നീതിയെന്ന ആക്ഷേപത്തിന് തെളിവായി.
കഴക്കൂട്ടം കൊയ്തൂര്‍ക്കോണം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിയാണ് ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ചേര്‍ത്ത് തികച്ചും അശ്ളീല രീതിയിലായിരുന്നു സുജിയുടെ പ്രചാരണം. സി.പി.എം മംഗലപുരം ലോക്കല്‍ കമ്മിറ്റിയുടെ പരാതിയില്‍ പൊലീസ് ഐ.ടി ആക്ടും പൊലീസും വകുപ്പും പ്രകാരം സുജിയെ അറസ്റ്റ് ചെയ്തു, സ്റ്റേഷന് ജാമ്യത്തിലും വിട്ടു. ഇത് കൃത്യമായ നിയമനടപടിയാണെന്നിരിക്കെ ഇതേ വേഗതയും കൃത്യതയും മറ്റ് സൈബര്‍ കേസുകളിലൊന്നും ഉണ്ടാകുന്നില്ല. അതിന്റെ തെളിവാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണക്കേസ് ഇഴഞ്ഞ് നീങ്ങുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉന്നയിച്ചതോടെയാണ് മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസിലെ കെ.ജി. കമലേഷിനും പ്രജുലയ്ക്കുമെതിരെ സംഘടിത സൈബര്‍ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങളെവരെ അപമാനിച്ചത് ലൈംഗിക ചുവയോടെയെന്ന് ഡി.ഐ.ജി സഞ്ചയ്കുമാര്‍ ഗുരുദീന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ദേശാഭിമാനി ജീവനക്കാരനായ വി.യു.വിനീത് കൂടാതെ ടി.ജെ.ജയജിത്, കണ്ണന് ലാല്‍ എന്നിവരാണ് സന്ദേശങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി. പക്ഷെ പ്രതിയെ തിരിച്ചറിഞ്ഞ് എട്ട് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പോയിട്ട് ചോദ്യം ചെയ്യാന്‍ പോലും തയാറായിട്ടില്ല. പ്രതികളുടെ യഥാര്‍ത്ഥ അക്കൗണ്ട് തന്നെയാണിതെന്ന് ഫേസ്ബുക്ക് സാക്ഷ്യപ്പെടുത്തിയാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് സൈബര്‍ ക്രൈം പൊലീസ് പറയുന്നത്. ഈ മറുപടി ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാല്‍ നടപടി ഉടനെയൊന്നുമില്ലെന്ന് ചുരുക്കം. പക്ഷെ ഇതേ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത് മുഖ്യമന്ത്രിയെ അപമാനിച്ചെന്ന കേസില്‍ ഫേസ്ബുക്ക് സാക്ഷ്യപ്പെടുത്തലിനൊന്നും കാത്ത് നിന്നില്ലെന്ന് മറ്റൊരു യാഥാര്‍തഥ്യം.



