ന്യൂഡല്‍ഹി : ലോകത്തെ ആദ്യ സുരക്ഷിത കൊവിഡ് വാക്സിന്‍ വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് ബയോടെക്നോളളജി കമ്ബനിയായ ബയോകോണ്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ.

മോസ്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗമേലയാ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ സംബന്ധിച്ച യാതൊരു വിധ വിവരങ്ങളും ലോകം ഇതേവരെ കണ്ടില്ലെന്ന് കിരണ്‍ മജുംദാര്‍ ഷാ ചൂണ്ടിക്കാട്ടി.

‘ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് മുമ്ബ് വാക്സിന്‍ പുറത്തിറക്കുന്നത് റഷ്യയ്ക്ക് തൃപ്തികരമാണെങ്കില്‍ അങ്ങനെ നടക്കട്ടെ, പക്ഷേ, അതുകൊണ്ട് റഷ്യയുടേത് ലോകത്തെ ആദ്യ കൊവിഡ് വാക്സിനാകില്ല. കാരണം ലോകത്തിന്റെ പല ഭാഗത്തും മറ്റു പല വാക്സിനുകളുടെയും പരീക്ഷണം വിപുലമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ‘ കിരണ്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ ‘ സ്പുട്നിക് V ‘ന് റഷ്യ അംഗീകാരം നല്‍കിയത്.