കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് ദീപക് സാഠേയുടേയും കോ-പൈലറ്റ് അഖിലേഷ് കുമാറിന്റേയും മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് ദീപക് സാഠെയുടെ ജന്മനാട്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ് കുമാര്‍.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയക്കുക.

വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്ബത്തുള്ള ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു ദീപക്. എന്‍ ഡി എ പഠനം കഴിഞ്ഞു, 58 ആം കോര്‍സ് ഒന്നാമനായി. ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ചു. സോഡ് ഓഫ് ഹോണര്‍ നേടി. 2005 മുതല്‍ എയര്‍ ഇന്ത്യയില്‍ കമേര്‍സ്യല്‍ പൈലറ്റ് ആയി.

ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എയര്‍ ക്രാഷ് അതിജീവിച്ചിരുന്നു ദീപക്. ആറു മാസം ആശുപത്രിയില്‍ തലയില്‍ വിവിധ പരിക്കുകളോടെ കിടന്നു. ഇനിയും വിമാനം പറത്താനാവില്ല എന്ന് കരുതിയ സമയത്ത് നിന്നും ഫ്‌ലയിംഗിനോടുള്ള ഇഷ്ടവും ഇച്ഛാശക്തിയും കൊണ്ട് പൊരുതി വന്നയാള്‍.

ഭാര്യയും ഐ ഐ ടി മുംബൈ ബിരുദധാരികളായ രണ്ടു ആണ്‍മക്കളുമുണ്ട് ദീപകിന്. നാഗ്പൂരിലെ കേണല്‍ വസന്ത് സാത്തെയുടെ മകന്‍. ദീപകിന്റെ സഹോദരന്‍ ക്യാപ്റ്റന്‍ വികാസ് ജമ്മുവില്‍ ആര്‍മി ജോലിയ്ക്കിടെ ജീവന്‍ ത്യജിച്ചയാളാണ്.

പൂര്‍ണ ഗര്‍ഭിണിയാണ് അഖിലേഷിന്റെ ഭാര്യ മേഥ. മേധയെയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും ഇനിയും വിവരമറിയിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ ഓക്‌സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യദൗത്യം കോഴിക്കോട് പറന്നിറങ്ങിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് അഖിലേഷ് തന്നെയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുന്‍ഭാഗം വേര്‍പെട്ടു