• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: ദിവസങ്ങളായി തുടരുന്ന സാമ്പത്തിക ഉത്തേജന പാക്കേജിലെ ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കവേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വന്തം നിലയ്ക്ക് എന്തെങ്കിലും പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഭരണകൂടവും പ്രതിപക്ഷവും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്നലെ ധാരണയായില്ലെങ്കില്‍ ഇന്നു താന്‍ സ്വന്തമായി തീരുമാനമെടുക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള അധികാരം തനിക്കുണ്ടെന്നും അത്തരമൊരു തീരുമാനം കോണ്‍ഗ്രസിനെ മറികടന്നെടുക്കാന്‍ തന്നെ അനുവദിക്കരുതെന്നും ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന ചര്‍ച്ചകളും ധാരണയാകാതെ പിരിഞ്ഞതിനെ തുടര്‍ന്നു ട്രംപിന്റെ വാക്കുകള്‍ക്കായി രാജ്യം ഉറ്റു നോക്കുകയാണ്. ഇന്ന് ഉത്തരവില്‍ ഒപ്പിട്ടതിനു ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സാമ്പത്തിക വീണ്ടെടുക്കല്‍ പാക്കേജില്‍ ഇരുപക്ഷവും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന് വ്യക്തമായതിനാല്‍ ഇതു സംബന്ധിച്ച് ഇനിയൊരു ചര്‍ച്ച ഉടനെയുണ്ടാകുമോയെന്ന കാര്യം അവ്യക്തമായി തുടരുന്നു. വൈറ്റ് ഹൗസും ഉന്നത ഡെമോക്രാറ്റുകളും തമ്മിലുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ചയോടെ വീണ്ടും ധാരണയാകാതെ പിരിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ട്രംപിന്റെ പാക്കേജ് പ്രഖ്യാപനത്തിനായാണ് രാജ്യം ശ്രദ്ധിക്കുന്നത്. എന്നാല്‍, പ്രസിഡന്റ് ട്രംപിന് സ്വന്തം നിലയ്ക്ക് ഉത്തരവിറക്കാനുള്ള അധികാരമുണ്ടോ എന്നതു വ്യക്തമല്ല. ഇത്തരത്തിലൊരു തീരുമാനമെടുക്കാനുള്ള ശേഷിയെയും ഇതുവരെയാരും ചോദ്യം ചെയ്തിട്ടുമില്ല. ഇതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുമില്ല, കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ അത്തരമൊരു നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടോ എന്നതു വലിയൊരു നിയമപ്രശ്‌നമായി തുടരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇന്ന് ഒപ്പിടുമെന്നാണ് അദ്ദേഹം പറയുന്നത്. ഈയൊരു നടപടിയായിരിക്കും ട്രംപിന്റെ തെരഞ്ഞെടുപ്പ് ആയുധമായി മാറുകയെന്നു രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാത്ത ഈ നടപടിക്ക് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും എതിര്‍പ്പ് നേരിടേണ്ടിവരുന്നുവെന്നതു മറ്റൊരു കാര്യം.

ട്രംപിന്റെ ഓഫര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തങ്ങളുടെ ചെലവ് ആവശ്യങ്ങള്‍ 3.4 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2 ട്രില്യണ്‍ ഡോളറായി കുറയ്ക്കാന്‍ തയ്യാറാണെന്ന് നേരത്തെ ഡെമോക്രാറ്റുകള്‍ പറഞ്ഞിരുന്നു. എന്നാല്‍, റിപ്പബ്ലിക്കന്‍മാര്‍ ഒരു ട്രില്യണ്‍ ഡോളര്‍ പദ്ധതി മതിയെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍, വൈറ്റ് ഹൗസ് മേധാവി മാര്‍ക്ക് മെഡോസ് എന്നിവര്‍ ഡെമോക്രാറ്റുകളോട് സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള സഹായത്തിന്റെ അളവ് കുറയ്ക്കണമെന്നും നഷ്ടപ്പെട്ട തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ എങ്ങനെ നിര്‍ദ്ദേശിച്ചുവെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടില്ലെങ്കിലും, വാരാന്ത്യത്തില്‍ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെഡോസ് പറഞ്ഞു.

കോവിഡ് രോഗികള്‍ അമ്പതു ലക്ഷം പിന്നിട്ടിട്ടും വാക്‌സിന്‍ എന്നു സംഭവിക്കുമെന്നു ഉത്തരം കിട്ടാത്ത ആശങ്കയിലാണ് അമേരിക്കന്‍ ജനത. അതിനു പുറമേ, തൊഴിലില്ലായ്മ വേതനം നഷ്ടപ്പെട്ടതിന്റെ വേദനയും. ദുരിതാശ്വാസ പാക്കേജ് പുനഃസ്ഥാപിക്കാന്‍ നടത്തുന്ന ചര്‍ച്ചകളാവട്ടെ എങ്ങുമെത്തുന്നില്ല. തെരഞ്ഞെടുപ്പിലേക്ക് ഇനി മൂന്നു മാസം തികച്ചില്ലെന്നിരിക്കേ, പ്രചാരണം പോലും എങ്ങുമെത്തിയിട്ടില്ല. സെപ്തംബറില്‍ കടുത്ത പ്രചാരണത്തിന് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇറങ്ങുമ്പോള്‍ മുന്നിലൊരു വിഷയം മാത്രമായിരിക്കും, അത് കോവിഡ് മാത്രം! എന്നാല്‍ ഇപ്പോള്‍ വിഷയം അതിനേക്കാള്‍ വലുതാണ്. പകര്‍ച്ചവ്യാധി പിടിപ്പെട്ടവരുടെ എണ്ണം അമ്പതു ലക്ഷം പിന്നിട്ടിരിക്കുന്നു. ഇത് ഔദ്യോഗിക കണക്കാണ്. അനൗദ്യോഗികമായ കണക്കുകളും പരിശോധന ഫലം കാത്തിരിക്കുന്നവരുടെ കണക്കും കൂടി കൂട്ടിയാല്‍ വൈറ്റ്ഹൗസിലെ ആരോഗ്യവകുപ്പ് മേധാവികള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. മിക്കവര്‍ക്കും അസുഖം ബാധിച്ചതിനാല്‍ രോഗികള്‍ക്ക് തീവ്രപരിചരണം ആവശ്യമാണെന്ന് രോഗ നിയന്ത്രണ നിയന്ത്രണ കേന്ദ്രങ്ങളുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ, മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി കൂടുതല്‍ നിരാശാജനകമാണ്.

അമേരിക്കയിലുടനീളമുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കാമെന്ന പ്രതീക്ഷയിലാണ്. ഇതിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണക്കുന്നു. എന്നാല്‍ രക്ഷിതാക്കളും അധ്യാപകരും ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു. മതിയായ സുരക്ഷ എങ്ങനെ ഒരുക്കാമെന്ന കാര്യത്തില്‍ പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതെത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ട്. കൊച്ചുകുട്ടികളെ എങ്ങനെ കോവിഡ് കാലത്ത് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും സ്‌കൂളുകള്‍ നിത്യേന അണുനശീകരണം നടത്തുന്നതിന്റെ അപ്രായോഗികതയും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൊറോണ വൈറസ് വ്യാപനം തുടരുകയും മാരകമായേക്കാവുന്ന സിന്‍ഡ്രോം കുട്ടികളിലേക്ക് ഏതെങ്കിലും തരത്തില്‍ പടരുമോയെന്നതും മാതാപിതാക്കളെയും വിദ്യാഭ്യാസ ഉേദ്യാഗസ്ഥരെയും അലട്ടുന്നുണ്ട്.

മാര്‍ച്ച് ആദ്യം മുതല്‍ ജൂലൈ അവസാനം വരെ സി.ഡി.സി റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികള്‍ മുതല്‍ 20 വയസ്സ് വരെയുള്ള 570 ചെറുപ്പക്കാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതില്‍, അവര്‍ പുതിയ രോഗാവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ അല്ലെങ്കില്‍ എംഐഎസ്‌സി എന്നാണ് ഇത് ്അറിയപ്പെടുന്നതത്രേ. കോവിഡിനെക്കാള്‍ ഭയാനകമായ വിധത്തിലാണ് ഇത് കുട്ടികളിലേക്ക് പടരുന്നതെന്നാണ് സി.ഡി.സി. റിപ്പോര്‍ട്ട്. 40 സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകളില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍, ഡി.സിയില്‍ നിന്നുമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു നീട്ടിവയ്ക്കണമെന്ന് പല വിദഗ്ധരും അഭ്യര്‍ത്ഥിക്കുന്നുണ്ട്. കോവിഡ് 19 മായി ബന്ധപ്പെട്ടിരിക്കുന്ന ഈ രോഗാവസ്ഥ മെയ് മാസത്തിലാണ് ആദ്യമായി അംഗീകരിക്കപ്പെട്ടത്, ഇത് കുട്ടികളിലും ചെറുപ്പക്കാരിലും ഉണ്ടാകുന്നു, ഇത് പലപ്പോഴും ശ്വാസകോശ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല. എന്നാലിത് കൊറോണ വൈറസ് മുതിര്‍ന്നവരെ ആക്രമിക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. പനി, ചുണങ്ങ്, വയറുവേദന, നീലകലര്‍ന്ന ചുണ്ടുകള്‍, പേശികളുടെ ബലഹീനത, അമിതമായ ഹൃദയമിടിപ്പ്, കാര്‍ഡിയാക് ഷോക്ക് എന്നിവയാണ് ഈ സിന്‍ഡ്രോത്തിന്റെ ലക്ഷണം. ഈ വൈറല്‍ അണുബാധ ദിവസങ്ങളോ ആഴ്ചകളോ രോഗികളില്‍ നിലനില്‍ക്കുമത്രേ.