കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം താഴേക്ക് ഇറങ്ങവെ നിയന്ത്രണം വിട്ട് താഴേക്ക് വീണതായാണ് സൂചനയെന്ന് കൊണ്ടോട്ടി സിഐ. താഴേക്ക് വീണ വിമാനം റണ്‍വേയില്‍ രണ്ടായി പിളര്‍ന്നാണ് കിടക്കുന്നത്. 170-ലധികം പേരാണ് വിമാനത്തിലുള്ളത് എന്നാണ് പ്രാഥമികവിവരം. 167 യാത്രക്കാരും നാല് അംഗങ്ങളും എന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും സിഐ അറിയിച്ചു. സ്ഥലത്ത് ആംബുലന്‍സ് എത്തിക്കുന്നുണ്ട്. ആദ്യം എത്തിച്ച ആംബുലന്‍സുകള്‍ മതിയാകുമായിരുന്നില്ല. കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്നും കൊണ്ടോട്ടി സിഐ പറഞ്ഞു. മരണം സംഭവിച്ചിട്ടുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല, സ്ഥിരീകരിച്ചിട്ടുമില്ല.

അതേസമയം, എല്ലാ യാത്രക്കാരെയും പുറത്തേക്ക് എടുക്കാന്‍ കഴിഞ്ഞുവെന്നാണ് സ്ഥലത്ത് നിന്ന് ദൃക്സാക്ഷിയും പ്രദേശവാസിയുമായ ബഷീര്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ നിന്നും മലപ്പുറത്തു നിന്നും നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് വരുന്നുണ്ട്. എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ആളുകള്‍ക്ക് പരിക്ക് ഉണ്ടെന്നാണ് വിവരം.