ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് 56.70 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ആശുപത്രികളില്‍ നിന്ന് 10,495 പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 2,58,864 പേര്‍ രോഗ മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായത്.

ഇവിടെ 15,627 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 12,213പേര്‍ക്ക് രോഗമുക്തി നേടി. 78.15 ശതമാനം. മധ്യപ്രദേശില്‍ 76.13 ശതമാനം പേര്‍ക്കും രോഗമുക്തി ലഭിച്ചു. ഇവിടെ 12,261 പേര്‍ക്ക് രോഗം ബാധിച്ചു. 9335 പേര്‍ക്ക് രോഗം ഭേദമായി. ബീഹാറില്‍ 74.86 ശതമാനം പേര്‍ക്കും ഗുജറാത്തില്‍ 72.30 ശതമാനം പേര്‍ക്കും രോഗം മാറിയതായി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,968 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു. 465 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4,56,183 ആയി. ആകെ മരണം 14,476 ആയി വര്‍ദ്ധിച്ചു. നിലവില്‍ 1,83,022 പേരാണ് രാജ്യത്തുടനീളം വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.