കോട്ടയം: ചാറ്റ് ചെയ്തപ്പോള്‍ പ്രേമമാണെന്ന് തോന്നി. വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികളെ തിരിച്ച്‌ വീടുകളിലെത്തിച്ചത് യുവാക്കളുടെ അവസരോചിതമായ ഇടപെടല്‍കൊണ്ടുമാത്രം. എന്നിട്ടും 17 കാരി തൂങ്ങിമരിച്ചു. 21 കാരിയാവട്ടെ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 21കാരി ഇന്നലെ ആശുപത്രി വിട്ടു. കഴിഞ്ഞ 13നാണ് അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടിയാണ് തൂങ്ങിമരിച്ചത്. പെണ്‍കുട്ടികളുമായി ചാറ്റ്ചെയ്തിരുന്ന മൂന്നു യുവാക്കളെ അടിമാലി സി.ഐ അനില്‍ ജോര്‍‌ജ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ഉള്ളറ വെളിച്ചത്തായത്. ഇല്ലായിരുന്നുവെങ്കില്‍ ഈ യുവാക്കള്‍ക്ക് അഴി എണ്ണേണ്ടിവന്നേനെ.

സംഭവത്തില്‍ യുവാക്കളുടെ പങ്ക് വ്യക്തമായതോടെ മൂവരെയും വിട്ടയച്ചു. കേസ് അവസാനിപ്പിക്കുകയും ചെയ്തു. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ചാറ്റ് ചെയ്തതിന്റെ രേഖകള്‍ മൊബൈല്‍ഫോണില്‍ ഇവര്‍ പൊലീസിന് കാട്ടിക്കൊടുത്തു. ”ഞങ്ങള്‍ വീട്ടില്‍നിന്ന് ഇറങ്ങി. കൂട്ടിക്കൊണ്ടുപോവാന്‍ ഉടന്‍ വരണ”മെന്നാണ് 17കാരി യുവാക്കള്‍ക്ക് സന്ദേശം അയച്ചത്. എന്നാല്‍ യുവാക്കള്‍ ആരും ഇതിന് പ്രതികരണം നല്കിയില്ല.

ഒരാളാവട്ടെ, എന്ത് അവിവേകമാണ് കാട്ടുന്നതെന്ന് ചോദിച്ചിരുന്നു. തുടരെതുടരെ സന്ദേശങ്ങള്‍ വന്നതോടെ ശല്യം സഹിക്കവയ്യാതെ രണ്ട് യുവാക്കള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുമ്ബ് പനി ബാധിച്ചതിനെ തുടര്‍ന്ന് അടിമാലി അശുപത്രിയില്‍ എത്തിയപ്പോഴാണ് യുവാക്കളുമായി 17കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ വിളിയായി. ചാറ്റിംഗായി. ഈ ബന്ധം പ്രേമമാണെന്നായിരുന്നു കരുതിയത്.

ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മാതാവ് കടയില്‍ ചെന്നപ്പോള്‍, മകളുടെ ഫോണ്‍വിളിയെക്കുറിച്ച്‌ ആരോ സംസാരിച്ചു. വീട്ടിലെത്തിയ മാതാവ് പെണ്‍കുട്ടിയെ ശകാരിച്ചു. ഇതാണ് ഒളിച്ചോട്ടത്തിന് ഇടയാക്കിയത്. ഒപ്പം 21കാരിയായ യുവതിയെയും കൂടെ കൂട്ടുകയായിരുന്നു. യുവാക്കള്‍ എത്താതായതോടെ ഇവര്‍ വിഷമിച്ചു. തുടര്‍ന്ന് വീടിനു സമീപമുള്ള വലിയ ഒരു മരത്തിന്റെ പൊത്തില്‍ ഇവര്‍ രാത്രിയില്‍ കഴിച്ചുകൂട്ടുകയായിരുന്നു.

പാതിരാത്രി ആയപ്പോള്‍ ഭയപ്പെട്ട ഇരുവരും ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇരുവരെയും അനുനയിപ്പിച്ച്‌ രാവിലെ പ്രസിഡന്റ് തന്നെ വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ഇരുവരെയും മാതാപിതാക്കള്‍ ശാസിച്ചു. ഇവരെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. ഇത് പിന്‍വലിക്കാന്‍ മാതാവ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് 17കാരി തൂങ്ങിയത്. 21കാരിയാവട്ടെ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 11നാണ് ഇരുവരും വീടുകളില്‍നിന്നും ഇറങ്ങിപ്പോയത്.