ന്യൂഡല്‍ഹി : ഇന്ത്യ – ചൈന സംഘര്‍ഷ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറ്റത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച്‌ ചൈന. ചൈനീസ് സേന പട്രോള്‍ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവര്‍ ഇപ്പോള്‍ വാദിക്കുന്നത്. ഇരു സേനകളും അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ ശക്തമാക്കുകയാണ്. ഗല്‍വാനു പുറമെ ഹോട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ എന്നിവിടങ്ങളിലും സ്ഥിതി സംഘര്‍ഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ക്കു സേനാ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ബ്രിഗേഡ് തലത്തില്‍ ഇരു സേനകളും ഇന്നു ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല.