അറ്റ്‌ലാന്‍ഡ്: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി. 27 കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റയില്‍ പ്രതിഷേധം ആളിക്കത്തുകയാണെന്ന് റിപ്പോര്‍ട്ട്.

പ്രതിഷേധക്കാര്‍ അറ്റ്‌ലാന്റയിലെ നിരത്തുകള്‍ കയ്യേറിയിരിക്കുകയാണ്. ഇവര്‍ ദേശീയ പാതയിലേക്ക് മാര്‍ച്ച്‌ നടത്തുകയും വെന്‍ഡിക്കിന് സമീപം നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ അറ്റ്‌ലാന്റ പോലീസ് മേധാവി എറിക ഷീല്‍ഡ്‌സ് രാജി വെച്ചു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ട്രാഫിക്കിന് കാരണമായി.തുടര്‍ന്ന് റെസ്റ്റോറന്റ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി. എന്നാല്‍ ബ്രൂക്‌സ് പോലീസിനെ തടയുകയും ബ്രീത് അനലൈസര്‍ പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തു.

ശേഷം പോലീസുമായി സംഘര്‍ഷമുണ്ടാവുകയും പോലീസന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂകിസിനെ പോലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. യുഎസ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെടിയേറ്റ ബ്രൂക്‌സിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം അവസാനിക്കും മുമ്ബാണ് അറ്റ്‌ലാന്റ് പോലീസ് മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനെ കൂടി വെടിവെച്ച്‌ കൊലപ്പെടുത്തിയത്.