തിരുവനന്തപുരം: മിഡില്‍ ഈസ്റ്റില്‍ നിന്ന് വരുന്നവര്‍ കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ഇനി മുതല്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കൂവെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്റെ കത്ത്. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവാസികള്‍ക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് വന്‍ ചെലവ് വരുമെന്നിരിക്കേ തങ്ങളോട് എന്തിനാണ് ഈ ദ്രോഹമെന്നാണ് പ്രവാസികള്‍ ചോദിക്കുന്നത്. ജൂണ്‍ 20 മുതല്‍ കേരളത്തിലേക്ക് വിമാനം കയറണം എങ്കില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കത്തില്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിശോധന ഇല്ലാതെ വരുന്നത് കാരണം കേരളത്തില്‍ രോഗികളുടെ നിരക്ക് ഉയരുകയാണ്. രോഗികളായിട്ടുള്ളവര്‍, അവര്‍ സഞ്ചരിക്കുന്ന വിമാനത്തിലുള്ളവര്‍ക്ക് കൂടി വൈറസ് പകര്‍ത്തുന്നു.ഇത് അറിയാതെ നാട്ടിലെത്തുന്നവരാണ് പിന്നീട് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് കേരളത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതെന്നും ഇളങ്കോവന്റെ കത്തില്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങാനായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് ബുക്ക് ചെയ്തവര്‍ക്കാണ് ഇളങ്കോവന്റെ ഉത്തരവ് അടങ്ങിയ കത്ത് ലഭിച്ചിട്ടുള്ളത്. ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവരുടെ ഇടയിലെ രോഗബാധ മൂന്നു ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് നിന്ന് വരുന്നവരിലുള്ള വൈറസ് വ്യാപനം ആറു ശതമാനം ആണെന്നിരിക്കേ അതില്‍ മൂന്നു ശതമാനവും സംഭാവന ചെയ്യുന്നത് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരാണത്രേ.

വൈറസ് ബാധയുള്ളവര്‍ വിമാനത്തിലെ സഹയാത്രികര്‍ക്ക് അത് നല്‍കുന്നു. അവര്‍ നാട്ടിലെത്തിക്കഴിയുമ്ബോള്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നു. ഇതൊരു ഗൗരവകരമായ അവസ്ഥയാണ്. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ഇത് സാമൂഹിക വ്യാപനത്തിന് വഴി തെളിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിലുണ്ട്.

രോഗം ബാധിച്ചവര്‍ക്കോ, ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ നാട്ടിലെത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡിനുള്ള സ്രവ പരിശോധനയ്ക്ക് 13,000 രൂപയാണ് ഈടാക്കുന്നത്. 48 മണിക്കൂറാണ് ഫലം ലഭ്യമാകാന്‍ വേണ്ടത്. കേരളത്തിലേക്ക് വരാനുള്ള വിമാനയാത്രാക്കൂലി പോലും ഇത്രയും വരില്ലെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ചെലവറേിയ സ്രവ പരിശോധന ജോലിയും കൂലിയുമില്ലാത്ത പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. മാത്രവുമല്ല, ഇത് നടത്തി നെഗറ്റീവ് ആയവര്‍ നാട്ടിലേക്ക് വരുമ്ബോഴോ, സ്രവം എടുക്കാന്‍ പോകുമ്ബോഴോ വൈറസ് ബാധിതരുമായി അറിയാതെ നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയാല്‍ ഇപ്പോഴത്തെ ഈ ഉത്തരവ് കൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന് പ്രവാസികള്‍ ചോദിക്കുന്നു.

കേന്ദ്രത്തെ കുറ്റപ്പെടുത്തി പ്രവാസികള്‍ക്ക് പരവതാനി വിരിക്കുന്നതായി അഭിനയിച്ച പിണറായിയുടെ യഥാര്‍ഥ മുഖമാണ് വെളിയില്‍ വന്നിരിക്കുന്നത് എന്നാണ് പ്രവാസികള്‍ പറയുന്നത്.