കൊട്ടാരക്കര : സൂരജ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിനു നിര്‍ണായക തെളിവായിരിക്കുകയാണ് ഡോക്ടര്‍മാരുടെ മൊഴി. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.

വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേയ്ക്ക് കയറി കടിക്കില്ല.
എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റത്. ഇതു സംശയം വരുത്തുന്നു. 4 ഡോക്ടര്‍മാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.

ഇതിനിടെ, അന്വേഷണസംഘം അടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തെളിവെടുപ്പു നടത്തി. ലോക്കറില്‍നിന്നു സൂരജ് സ്വര്‍ണം പുറത്തെടുക്കുന്ന സിസി ടിവി ദൃശ്യങ്ങളും മറ്റു രേഖകളും ശേഖരിച്ചു.