ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ അനുമതി തേടി ശശി തരൂര്‍ എം.പി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സുനന്ദയുടെ ഔദ്യോഗിക അക്കൗണ്ട് നിലനിര്‍ത്താന്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് തരൂരിന്റെ ആവശ്യം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലെ വിവരങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ കോടതിയെ സമീപിച്ചത്.

ട്വിറ്റര്‍ അക്കൗണ്ടും ട്വീറ്റുകളും നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശശി തരൂര്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ട്വീറ്റുകളും അക്കൗണ്ടും നീക്കം ചെയ്യപ്പെട്ടാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് തടസ്സമാകുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. കേസില്‍ ന്യായമായ വിചാരണ നടക്കാന്‍ ട്വിറ്റര്‍ അക്കൗണ്ട് അടക്കം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ഹോട്ടലില്‍ 2014 ജനുവരിയിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.