കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63.13 ശതമാനമാണ്.

തിരുവനന്തപുരം- 59. 74%
കൊല്ലം- 63.95%
പത്തനംതിട്ട- 62. 51%
ആലപ്പുഴ- 66.87%
ഇടുക്കി- 65.12%

എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗ് ആണ് ഉച്ചയോട് കൂടി രേഖപ്പെടുത്തിയത്.

ഒരു മാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണവും കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ഭരണകൂടത്തിന്റേയും ഉറപ്പും വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് തെളിയിക്കുന്നതാണ് പോളിംഗ് കണക്കുകള്‍. രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലേക്ക് നഗര- ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ ഒഴുക്കായിരുന്നു.

അപൂര്‍വമായി ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുക്കിയതൊഴിച്ചാല്‍ മറ്റു തടസങ്ങളൊന്നുമുണ്ടായില്ല. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിന് മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.

മന്ദഗതിയില്‍ പോളിംഗ് പുരോഗമിക്കാറുള്ള തിരുവനന്തപുരം ജില്ലയില്‍ പോലും ഇക്കുറി മാറ്റം പ്രകടമാണ്. വൈകുന്നേരങ്ങളില്‍ തിരക്കനുഭവപ്പെടാറുള്ള തീരദേശമേഖലകളില്‍ രാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നു.